ബൈക്ക് നശിപ്പിച്ചതിനെ ചൊല്ലി തർക്കം, ഹൈക്കോടതി ജീവനക്കാരൻ സഹോദരനെ വെടിവച്ച് കൊന്നു
[ad_1]
ഉപയോഗിച്ചത് എയർഗൺ
ആലുവ: വീട്ടുമുറ്റത്തിരുന്ന ബൈക്കിന് നാശമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹൈക്കോടതി ജീവനക്കാരൻ ജ്യേഷ്ഠസഹോദരനെ എയർ ഗൺ കൊണ്ട് വെടിവച്ചു കൊന്നു.
എടയപ്പുറം ഗുരുതേജസ് കവലയ്‌ക്ക് സമീപം സബ് കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് മരിച്ചത്. ഹൈക്കോടതി സെക്‌ഷൻ ഓഫീസറായ പ്രതി തോമസിനെ (45) ആലുവ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയുണ്ടായ സംഭവം പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴാണ് അയൽക്കാർ പോലും അറിഞ്ഞത്. പോൾസന്റെ ജഡം കിടപ്പുമുറിയിൽ നിലത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. പിതാവ് ജോസഫ് മൃതദേഹത്തിന് സമീപമിരുന്ന് കരയുന്നുണ്ടായിരുന്നു. മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല.
തോമസ് പിതാവിന്റെ എയർഗൺ ഉപയോഗിച്ച് പോൾസനെ പലവട്ടം വെടിവച്ചെന്നാണ് പൊലീസ് പറയുന്നത്.
ബൈക്ക് നശിപ്പിച്ചതിന് തോമസ് നൽകിയ പരാതിയിൽ പോൾസനെതിരെ ആലുവ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രിയും ബഹളമുണ്ടായത്.
കാൻസർ രോഗിയായിരുന്നു അവിവാഹിതനായ പോൾസൺ. മാനസിക രോഗത്തിനും ചികിത്സ തേടിയിരുന്നു. തോമസിന്റെ ഭാര്യ ഗർഭിണിയായിരിക്കെ മരിച്ചു. തുടർന്ന് ആളുകളുമായി അധികം സൗഹൃദം പുലർത്തിയിരുന്നില്ല. മാനസിക അസ്വാസ്ഥ്യവുമുണ്ട്. മാതാവ് സെലീന നേരത്തെ മരിച്ചതിനാൽ ഏറെ നാളായി പിതാവും രണ്ട് മക്കളും ഒരുമിച്ചായിരുന്നു താമസം. ജോസഫിന്റെ മറ്റൊരു മകൾ വിവാഹിതയായി സമീപമാണ് താമസം.
പട്ടേരിപ്പുറം സ്വദേശികളായ കുടുംബം 25 വർഷം മുമ്പാണ് ഇവിടെ വീടുവാങ്ങി താമസമാക്കിയത്.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
[ad_2]
Source link