കെ എസ് ആർ ടി സിയുടെ ട്രാവൽ കാർഡ് കൈയിലുണ്ടോ? എങ്കിൽ ചിലപ്പോൾ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വരും, പരാതി നൽകിയത് കണ്ടക്ടർ
[ad_1]
തിരുവനന്തപുരം: മുൻകൂർ പണമടച്ച് കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡെടുത്ത യാത്രക്കാരനെതിരെ കണ്ടക്ടർ പൊലീസിൽ പരാതി നൽകി. മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാനാകുന്നില്ലെന്നും ടിക്കറ്റിന് പണം നൽകണമെന്നുള്ള കണ്ടക്ടറുടെ നിർദ്ദേശം അവഗണിച്ചതോടെയാണ് യാത്രക്കാരനെതിരെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതിയുമായി കണ്ടക്ടർ എത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. യാത്രക്കാരനായ കല്ലടിമുഖം സ്വദേശി സാദിഖിനെതിരെയാണ് ആർ.എൻ.ഇ 921 നമ്പർ ബസിലെ കണ്ടക്ടർ പരാതി നൽകിയത്.
കിഴക്കേകോട്ടയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്കുള്ള രാജധാനി ബസിൽ കഴക്കൂട്ടത്തേക്ക് പോകാനാണ് സാദിഖ് കയറിയത്. ട്രാവൽ കാർഡ് സ്വൈപ്പ് ചെയ്‌തപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും ടിക്കറ്റെടുക്കണമെന്നും കണ്ടക്ടർ പറഞ്ഞു. എന്നാൽ കാർഡുള്ളതിനാൽ പണം നൽകില്ലെന്നായിരുന്നു സാദിഖിന്റെ വാദം. തർക്കമായതോടെ ബസ് ഏറെനേരം പാളയത്ത് നിറുത്തിയിട്ടു. ടിക്കറ്റെടുത്തില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ബസ് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടർന്ന് പൊലീസ് സാദിഖിനെ പുറത്തിറക്കി വിവരം അന്വേഷിച്ചു. പണം നൽകി ട്രാവൽ കാർഡ് എടുത്തതിനാൽ ടിക്കറ്റെടുക്കുന്നത് എന്തിനാണെന്നും കാർഡുള്ളവർ പണമില്ലാതെ യാത്ര ചെയ്താൽ ബുദ്ധിമുട്ടില്ലേയെന്നും സാദിഖ് പൊലീസുകാരോട് ചോദിച്ചു.
തത്കാലം ടിക്കറ്റെടുത്ത് യാത്ര തുടരാനും പരാതി കെ.എസ്.ആർ.ടി.സി ഓഫീസിൽ അറിയിക്കാനും നിർദ്ദേശിച്ചതോടെയാണ് ഇയാൾ വഴങ്ങിയത്. തുടർന്ന് അതേ ബസിൽ ടിക്കറ്റെടുത്ത് സാദിഖ് യാത്ര തുടർന്നു. തകരാറിൽ വിശദീകരണം നൽകാനോ പരിഹാരമുണ്ടാക്കാനോ തയ്യാറാകാതെ കണ്ടക്ടർ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് സാദിഖ് പിന്നീട് പറഞ്ഞു.
[ad_2]
Source link