ആക്രമണം മുന്നറിയിപ്പോടെയെന്ന് ഇറാൻ; കരുതലോടെ ഇസ്രയേൽ
[ad_1]
ജറുസലം ∙ ഇസ്രയേലിനെ ആക്രമിച്ചത് യുഎസിനെ അറിയിച്ച ശേഷമാണെന്ന് ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കരുതെന്ന യുഎസിന്റെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടെയും അഭ്യർഥനയോടു സംയമനത്തോടെ ഇസ്രയേൽ പ്രതികരിച്ചത് മധ്യ പൂർവ ദേശത്ത് യുദ്ധവ്യാപന ഭീതി കുറച്ചു. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്.
ഇവയിൽ മിക്കതും ഇസ്രയേൽ അതിർത്തി കടക്കും മുൻപ് വെടിവച്ചിട്ടു. ഒരു പെൺകുട്ടിക്കു പരുക്കേറ്റതല്ലാതെ കാര്യമായ നാശമൊന്നും ഇസ്രയേലിൽ ഉണ്ടായില്ല. ആക്രമണത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ നിയന്ത്രണങ്ങളിൽ ഇസ്രയേൽ ഇന്നലെ ഇളവു വരുത്തി. ആക്രമിക്കുന്നതിന് 72 മണിക്കൂർ മുൻപ് തുർക്കി, ഇറാഖ്, ജോർദാൻ എന്നീ അയൽരാജ്യങ്ങളെയും അവരിലൂടെ യുഎസിനെയും അറിയിച്ചിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലയാനാണ് അറിയിച്ചത്. തുർക്കി, ഇറാഖ്, ജോർദാൻ ഉദ്യോഗസ്ഥർ ഇക്കാര്യം സഥിരീകരിച്ചെങ്കിലും യുഎസ് ഇതു നിഷേധിച്ചു. കടുത്ത നാശം ലക്ഷ്യമിട്ടാണ് ഇറാന്റെ ആകമണമെങ്കിലും ഇസ്രയേൽ തിരിച്ചടിച്ചാൽ ഒപ്പം കൂടില്ലെന്നും യുഎസ് വ്യക്തമാക്കി.
[ad_2]
Source link